Thursday, February 23, 2017

കളിക്കാര്‍ക്ക്‌ നല്‍കുന്നത്‌ 300 രൂപ, വാങ്ങുന്നത്‌ ഒരു ലക്ഷം


നാലകത്തിനെതിരെ പ്രതിഷേധം ശക്തമായി,
അസോസിയേഷനില്‍ നിന്നും 
വോളിബോള്‍ കളിക്കാര്‍ വിട്ടുപോകുന്നു

കൊച്ചി
സംസ്ഥാന വോളിബോള്‍ അസോസിയേഷനില്‍ നി്‌ന്നും കളിക്കാര്‍ വിട്ടുപോകുന്നു. വോളിബോള്‍ അസോസിയേഷന്‍ വോളിബോള്‍ കളിക്കാര്‍ക്ക്‌ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി രാജ്യാന്തര താരം ടോം ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രുൂപീകരിക്കാനും തീരുമാനമായി. അഖിലേന്ത്യാ തലത്തില്‍ ഈ നീക്കം ശ്‌ക്തമാക്കും.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാലകത്ത്‌ ബഷീറിനെ തല്‍സ്ഥാനത്തു നീക്കം ചെയ്യാതെ വോളിബോള്‍ അസോസിയേഷനുമായി യാതൊരു നീക്കു പോക്കും നടത്തേണ്ട എന്ന ശക്തമായ തീരുമാനത്തിലേക്കാണ്‌ കളിക്കാരുടെ പോക്ക്‌ . കളിക്കാരില്ലാതെ അസോസിയേഷന്‍ ഇല്ല എന്നനിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നു ടോം ജോസഫ്‌, എസ്‌.എ.മധു എന്നീ രാജ്യാന്തര വോളിബോള്‍ താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാലകത്ത്‌ ബഷീര്‍ സെക്രട്ടറിയായ സംസ്ഥാന അസോസിയേഷനെ പരാതികളുടെ കെട്ട്‌ കളിക്കാര്‍ പുറത്തുവിട്ടു. രാജ്യാന്തരകളിക്കാര്‍ക്ക്‌ അടക്കം അര്‍ജുന അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ കേവലം 300-500 രൂപവരെയാണ്‌ ഒരു മത്സരത്തിനു ലഭിക്കുന്ന പ്രതിഫലം. അതേസമയം കേരളത്തില്‍ വോളിബോളിന്റെ വളര്‍ച്ചയ്‌ക്കു കാരണം കെ.എസ്‌.ഇ.ബി, കസ്‌റ്റംസ്‌ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുളാണ്‌ ഈ ടീമുകള്‍ക്കു വേണ്ടി കളിക്കുന്ന കളിക്കാര്‍ക്കു മാത്രമെ ജീവിക്കാന്‍ ആവശ്യമായ പ്രതിഫലം ലഭിക്കുന്നുള്ളു. 
കേളിക്കാരുടെ പ്രതിഫല തുക 300ല്‍ ഒതുക്കുന്ന അസോസിയേഷന്റെ മറ്റൊരു നിലപാട്‌ ആണ്‌ വിചിത്രം. കളിക്കാര്‍ക്ക്‌ രാജ്യന്തരതലത്തില്‍ പരിചയസമ്പത്ത്‌ ലഭിക്കുന്ന വിദേശപര്യടനങ്ങളെ മുതലെടുക്കാണ്‌ അസോസിയേഷന്റെ നീക്കം. കളിക്കാരുടെ വിദേശ പര്യടനം രാജ്യത്തിനു തന്നെ നേട്ടം ഉണ്ടാക്കാനുള്ള അവസരമായി കാണാതെ കളിക്കാരില്‍ നിന്നും പണം പിരിക്കാനാണ്‌ അസോസിയേഷന്റെ ശ്രമം. ഒരു വിദേശപര്യടനത്തിനു ഒരു ലക്ഷം രൂപവീതമാണ്‌ അസോസിയേഷന്‍ വിലയിട്ടിരിക്കുന്നത്‌. അതായത്‌ കളിക്കാരന്റെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത്‌ അസോസിയേഷന്‌ പുട്ടടിക്കാന്‍.
ഈ തുക (1500 ഡോളര്‍) തരാതെ ആരെയും കൊണ്ടുപോകരുതെന്ന്‌ കെ.എസ്‌ഇ.ബി. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ , കേരള പോലീസ്‌, ബിപിസിഎല്‍ തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും നാലകത്ത്‌ ബഷീര്‍ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌. 
അഖിലേന്ത്യ തലത്തില്‍ വോളിബോള്‍ ഫെഡറേഷനില്‍ സംഭവിച്ചിരിക്കുന്ന വിഭാഗീയതയില്‍ നിന്നാണ്‌ സംസ്ഥാന അസോസിയേഷനിലും സ്വരചേര്‍ച്ചയ്‌ക്കു തുടക്കം. ഇതിന്റെ ദോഷഫലങ്ങള്‍ കേരള താരങ്ങള്‍ക്കാണ്‌ ഏറ്റുവാങ്ങേണ്ടിവരുന്നത്‌. അഖിലേന്ത്യാ തലത്തിലെ തമ്മിലടിമൂലം നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടി കേരള താരങ്ങള്‍ക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റിനു യോഗ്യത ഇല്ലാതായിരിക്കുകയാണ്‌. നിരവധി കളിക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്‌. 
കഴിഞ്ഞ സീസണില്‍ ആരംഭിക്കേണ്ടിയിരുന്ന ദേശീയ വോളിബോള്‍ ലീഗും അഖിലേന്ത്യ ഫെഡറേ,നില്‍ സംഭവിച്ച വിഭാഗീയതമൂലം ഉപേക്ഷിക്കേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന ലീഗ്‌ നടന്നിരുന്നുവെങ്കില്‍ ഒരു കളിക്കാരന്‌ 10-15 ലക്ഷം രൂപവരെ ലേലം വിളിയില്‍ നിന്നും ലഭിക്കുമായിരുന്നു. ഈ തുകയാണ്‌ ഇതുമൂലം നഷ്ടമായത്‌.
ദേശീയ വോളിബോള്‍ ലീഗില്‍ കേരളത്തില്‍ നിന്നും ഒരു കളിക്കാരനും പങ്കെടുക്കരുതെന്ന മുന്നറിയിപ്പ്‌ നല്‍കികൊണ്ട്‌ നാലകത്ത്‌ ബഷീര്‍ നോട്ടീസ്‌ അയിച്ചിരുന്നു. ദേശീയ വോളിബോള്‍ ലീഗ്‌ മുടക്കിയതിനു പിന്നില്‍ നാലകത്ത്‌ ബഷീറിനു പ്രധാന റോള്‍ ഉണ്ടെന്നു കളിക്കാര്‍ പറഞ്ഞു.
വോളിബോള്‍ എന്ന ഗെയിമുമായി യാതൊരു ബന്ധവും ഇല്ലാത്ത നാലകത്ത്‌ ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ എത്തിയത്‌ രാഷ്ട്രീയം കളിച്ചാണെന്നും കളിക്കാര്‍ അരോപിച്ചു.
കളിക്കാരെ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി അസോസിയേഷനിലെ ചീഞ്ഞു നാറുന്ന യാഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാന്‍ നാലകത്ത്‌ ബഷീര്‍ ശ്രമിച്ചു.ഇതിന്റെ ഫലമായി മൂന്നു ഇന്ത്യന്‍ താരങ്ങളെ മാധ്യമങ്ങളുമായി സംസാരിച്ചതിനു നാലകത്ത്‌ ബഷീര്‍ പുറത്താക്കിയതായും കളിക്കാര്‍ പറഞ്ഞു. ശ്രുതിമോള്‍,രേശ്‌മ, അഞ്‌ജു ബാലകൃഷ്‌ണന്‍ എന്നീ കളിക്കാരെയാണ്‌ പുറത്താക്കിയത്‌. 
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന്‌ ജനം മറുപടി പറയുമെന്ന്‌ വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവുമായ ടോം ജോസഫ്‌. ഇന്നലെ വൈകിട്ട്‌ വാട്‌സ്‌ആപ്‌ വഴിയാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ചത്‌. ഇത്‌ പൊതുജനത്തിന്‌ സമര്‍പ്പിക്കുകയാണെന്നും താന്‍ ഇതിന്‌ മറുപടി നല്‍കില്ലെന്നും ടോം ജോസഫ്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
തനിക്കെതിരെ അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ച മൂന്ന്‌ ആരോപണങ്ങളും തെറ്റാണെന്ന്‌ ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കോച്ച്‌ ജി.ഇ.ശ്രീധറിനെ കൊറിയര്‍ വഴി ചെരുപ്പ്‌ മാല അയച്ചു അവഹേളിച്ചെന്ന ആരോപണം ശ്രീധര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്‌. അസോസിയേഷന്‍ നോമിനേഷന്‍ ചെയ്‌തത്‌ കൊണ്ടല്ല 2014ല്‍ തനിക്ക്‌ അര്‍ജ്ജുന അവാര്‍ഡ്‌ ലഭിച്ചത്‌. അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവായ ഉദയകുമാറും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമാണ്‌ തന്റെ പേരു നിര്‍ദ്ദേശിച്ചത്‌. 2012ലും 2013ലും അസോസിയേഷന്‍ അവാര്‍ഡിനായി നോമിനേറ്റ്‌ ചെയ്‌തുവെന്നത്‌ ശരിയാണ്‌. പക്ഷേ രണ്ടു വര്‍ഷങ്ങളിലും താന്‍ പരിഗണിക്കപ്പെട്ടില്ല. അര്‍ജ്ജുന ലഭിച്ചതിന്‌ ശേഷം വോളിബോളിന്റെ വികസനത്തിനായി താന്‍ ഒന്നും ചെയ്‌തില്ലെന്ന ആരോപണവും ശരിയല്ല. ചെയ്‌ത കാര്യങ്ങള്‍ക്ക്‌ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ആളല്ല താന്‍. സെക്രട്ടറിയുടെ അവഹേളനത്തിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. അസോസിയേഷനെതിരെ അന്വേഷണത്തിന്‌ കായിക മന്ത്രി എ.സി മൊയ്‌തീന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ നിര്‍ദ്ദേശം നല്‍കിയതായും ടോം ജോസഫ്‌ പറഞ്ഞു. 
അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നാലകത്ത്‌ ബഷീര്‍ രാജിവെയ്‌ക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. വോളിബോളിന്റെ ഉന്നമനത്തിനായി സീനിയര്‍ താരങ്ങളുടെയും പഴയകാല താരങ്ങളുടെയും നേതൃത്വത്തില്‍ പ്ലയേഴ്‌സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിക്കും. വോളിബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സസ്‌പെന്റ്‌ ചെയ്‌ത ഒരു സെക്രട്ടറിക്ക്‌ എങ്ങനെയാണ്‌ ടോമിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്‌ അയക്കാന്‍ കഴിയുകയെന്ന്‌ അവര്‍ ചോദിച്ചു.
എ.സ്‌.എ. മധു,ആര്‍.രാജീവ്‌, ടോം ജോസഫ്‌, എന്‍.പി.ചാക്കോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 


Tuesday, February 21, 2017

നാഷണല്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതിളക്കം




കൊച്ചി: മാക്‌സ്‌ ബുപ അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുമായി ചേര്‍ന്ന്‌ സംഘടിപ്പിച്ച നാഷണല്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചിയില്‍ നിന്നുള്ള കെ.ടി.ഇര്‍ഫാന്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. മൂന്ന്‌ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 20 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 22 മിനിറ്റ്‌ 43 സെക്കന്റു കൊണ്ട്‌ പൂര്‍ത്തിയാക്കിയാണ്‌ ഇര്‍ഫാന്‍ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്‌. 
കൂടുതല്‍ നടന്ന്‌ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 50 കിലോമീറ്ററില്‍ സന്ദീപ്‌ കുമാര്‍, വനിതാ വിഭാഗം 20 കിലോമീറ്ററില്‍ പ്രിയങ്ക എന്നിവര്‍ വിജയികളായി. മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ ഈ വര്‍ഷം ജപ്പാനിലെ നൊമി ഇഷിക്കാവ പെര്‍ഫെക്‌ച്വറില്‍ നടക്കുന്ന ഏഷ്യന്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.